1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം, 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. "ഗില്ലറ്റിൻ"കെ ആർ മീര എഴുതിയ കാലത്ത് തന്നെ പ്രശസ്തമായ കഥാസമാഹാരമാണ്. ഈ സമാഹാരത്തിലെ ഓരോ കഥകളും ഒരു സമ്മര്ദം നാടകവേദിയിലെ കുടിപാർപ്പുകാരാണ് മനുഷ്യർ എന്നാണ് അടിവരയിട്ട് കാണിക്കുന്നത്.ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളെ കുറിച്ചെല്ലാം കെ ആർ മീര ബോധവതിയാണ്.ഒരു പക്ഷേ മലയാളത്തിൽ അധികം മാതൃകകൾ ഇല്ലാത്ത എഴുത്തു രീതിയാണ് ഈ കഥാകാരിയുടെത്.നർമ്മബോധം പോലും വിലക്കപ്പെട്ട സ്ത്രീ ലോകത്തിൻറെ പലതരം ഏകാന്തതകളിൽ ആത്മ പരിഹാസത്തോളമെത്തുന്ന നിർമമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു. ഇവരുടെ "ഖബർ" എന്ന പുസ്തകത്തിൽ കത്തിനിൽക്കുന്ന സ്ത്രീത്വം കാണാം. ആത്മാഭിമാനത്തിന്റേതാണ് അതിലെ ജ്വാല. മനുഷ്യത്വത്തിന്റെ പ്രകാശമാണ് ആ ആത്മാഭിമാനം എന്ന് ഖബർ പറയുന്നു.