പടകാളിമുറ്റം :ആയിരത്തൊന്നു രാവുകൾ, അറബികഥകൾ, നാടോടികഥകൾ തുടങ്ങിയവ ഒരു കാലത്ത് നമ്മൾ വായിച്ചുവളർന്ന ബ്യഹത്തായ കഥാപുസ്‌തകങ്ങളിൽ ചിലത് മാത്രമാണ്. മഹാഭാരതവും, ഗുണാഢ്യന്റെ കഥാസരിത് സാഗരം പോലുള്ള ഭാരതീയ കഥാസാമ്രാജ്യത്തിന്റെ നെടുംതൂണായ മഹത്ഗ്രന്ഥങ്ങൾ വേറെയും. എന്നാൽ മാന്ത്രിക നോവലുകളിലൂടെ പകൽപോലും കടന്നുചെല്ലാൻ മടിക്കുന്ന മന്ത്രോച്ചാരണം മുഴങ്ങുന്ന പുരാതന മനകളിലേക്കും സർപ്പകാവുകളിലേക്കും യക്ഷികാവുകളിലേക്കും മഹാമാന്ത്രികരുടെ കർമ്മപഥത്തിലൂടെ നമ്മെ ശ്രീ കോട്ടയം പുഷ്പനാഥ് തൻ്റെ അവതരണ ശൈലിയിൽ കൊണ്ടെത്തിക്കുകയാണ് പടകാളിമുറ്റം എന്ന നോവലിലൂടെ. ഒരു കാലത്ത് അപസർപ്പക നോവലുകളും പിന്നീട് ഹൊറർ കഥകളും എഴുതിയിരുന്ന അദ്ദേഹം മാന്ത്രിക കഥകളിലേക്ക് അന്നത്തെ തരംഗത്തിനൊത്തു മാറുകയായിരുന്നു. നാലാം വളവിലെ നാഗസുന്ദരി, ദേവദൂതിക, അപ്‌സരസ്സ് തുടങ്ങിയവയായിരുന്നു അവസാനമായി അദ്ദേഹം എഴുതിയ മാന്ത്രിക കഥകൾ.